ആ പെഴച്ചോളാ? പണ്ട് സിനിമേലഭിനയിച്ച റോസി?

Tuesday, 19 March 2013




ആര്‍. സുനില്‍
**********

"ആ പെഴച്ചോളാ? പണ്ടു സിനിമേലഭിനയിച്ച റോസി? പ്fa!'' വൃദ്ധ വെറുപ്പോടെ നീട്ടിത്തുപ്പി: "ചത്തൊടുങ്ങിക്കാണും ആ വൃത്തികെട്ടവള്‍''- ചേലങ്ങാടന്‍ റോസിയെ തേടിയുള്ള യാത്രയില്‍ കേട്ട വാക്കുകളാണിവ. സംഭവം കഴിഞ്ഞു നാലു പതിറ്റാണ്ടു കഴിഞ്ഞിട്ടും റോസി താമസിച്ചതിനടുത്തുള്ള വീട്ടുകാര്‍ അക്കാലത്തെ ഭയത്തോടെയാണു കണ്ടതെന്നു ചുരുക്കം. കാലം മായ്ച്ചുകളയാത്ത മുറിവുകളാണിവ. ഒരു ജനതയ്ക്കെതിരായി മറ്റൊരു ജനത നടത്തിയ ആക്രമണത്തിന്റെ ചരിത്രമാണിത്. ഇന്നു നേരിട്ട് ആക്രമണം നടത്താന്‍ ഭരണഘടനാപരമായ അവകാശം മാടമ്പിമാര്‍ക്കില്ല. എന്നാല്‍, ഉത്തരാധുനിക കലാസംസ്കാരത്തെക്കുറിച്ചു സംസാരിക്കുന്ന ബുദ്ധിജീവികളുടെ നാവിന്‍തുമ്പില്‍നിന്നാണ് ഇതേ വാക്കുകള്‍ ഇന്നും ഉയരുന്നത്. കാലമേറെ മാറിയിട്ടും അയിത്തബോധത്തിന്റെ കാര്യത്തില്‍ മനസ്സിലെ പൂണൂല്‍ പൊട്ടിക്കാന്‍ ഇവര്‍ വിസമ്മതിക്കുകയാണ്. കാലത്തിന്റെ പരിമിതിയും സവര്‍ണരുടെ അധീശത്വവും ചരിത്രത്തിലെ യാഥാര്‍ഥ്യമായിരുന്നുവെന്ന കണ്െടത്തല്‍ ഇവരെ പേടിപ്പെടുത്തുന്നുണ്ട്.

ചരിത്രരചനാരംഗത്തു വിവാദങ്ങളുണ്ടാവുക സ്വാഭാവികമാണ്. പഴയ പല രേഖകളും അടിസ്ഥാനമാക്കി നിര്‍ണയിക്കപ്പെട്ട കാര്യങ്ങള്‍ പുതിയ രേഖകളുടെ പിന്‍ബലത്തില്‍ തിരുത്തപ്പെടുക സ്വാഭാവികമാണ്. ചരിത്രത്തിലും സാഹിത്യത്തിലും അങ്ങനെ പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. കേരളത്തിലെ ആദ്യത്തെ ശാസനം തരിസാപ്പള്ളിയായിരുന്നു. പിന്നീടാണ് വാഴപ്പള്ളി ശാസനം കണ്െടടുത്തത്. ചരിത്രകാരന്മാര്‍ ഇക്കാര്യം അംഗീകരിച്ചു. കാവ്യങ്ങളില്‍ വൈശികതന്ത്രവും രാമചരിതവും കണ്ണശ്ശരാമായണവും ഇതുപോല തന്നെയാണ്. നോവലിലും ചെറുകഥയിലും ഗദ്യഗ്രന്ഥങ്ങളിലുമെല്ലാം ഇതുപോലെ ചരിത്രാന്വേഷണങ്ങള്‍ ഉണ്ടായിട്ടുണ്ട്. അപ്പോഴും കീഴാളരചനകള്‍ അംഗീകരിക്കാന്‍ പല കോണുകളില്‍നിന്നും എതിര്‍പ്പുകള്‍ നേരിട്ട ചരിത്രവും മലയാളത്തിലുണ്ട്.

അക്കാദമിക രംഗം ഇത്തരം വിവാദങ്ങളെ പലപ്പോഴും അംഗീകരിക്കാന്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, സിനിമയുടെ കാര്യത്തില്‍ ഇത്രയും ശക്തമായ എതിര്‍പ്പിന്റെ ശരം ഉയര്‍ന്നത് എന്തുകൊണ്ടാണ്? ജാതിയല്ലാതെ മറ്റെന്താണ് ഇവിടെ പ്രവര്‍ത്തിച്ചതെന്ന് ഇപ്പോള്‍ തെറ്റിനെ ന്യായീകരിക്കുന്നവര്‍ക്കു പറയാന്‍ കഴിയില്ല. യഥാര്‍ഥത്തില്‍ വിവാദമുണ്ടാക്കിയവര്‍ ഇപ്പോഴായിരുന്നില്ല ഇതിനു തുടക്കം കുറിക്കേണ്ടിയിരുന്നത്. സെല്ലുലോയ്ഡ് എന്ന സിനിമയല്ല വിവാദമാക്കേണ്ടിയിരുന്നത്, മറിച്ച്, ചേലങ്ങാടന്റെ പുസ്തകമാണ്. അതൊരു ചരിത്രരേഖയാണ്. എന്നാല്‍, പ്രാചീനമായ ചരിത്രമൊന്നും രേഖപ്പെടുത്തുന്ന ഗ്രന്ഥമല്ല. ഇതില്‍ 1928 മാത്രമാണ് ഏറ്റവും പഴയ കാലം. വിവാദം കൊഴുത്തത് 1970ഉം. ഏതാണ്ട് നാലു പതിറ്റാണ്ടു മുമ്പു നടന്ന സംഭവമായിരുന്നു വിവാദം. ഇതില്‍ പങ്കാളികളായിരുന്നവരും കാഴ്ചക്കാരും ജീവിച്ചിരുന്ന കാലം. ചരിത്രവസ്തുത എന്തെന്നറിയാന്‍ സാധാരണ നടത്തുന്നതുപോലെ ഒരന്വേഷണം നടത്താന്‍ പോലും സര്‍ക്കാര്‍ തയ്യാറായില്ല. ഇതിനു സര്‍ക്കാര്‍ ഭയന്നത് ആരെയാണ്?

ചേലങ്ങാടന്‍ പുസ്തകത്തില്‍ പറയുന്നതനുസരിച്ചു വലിയൊരു വിഭാഗം ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കാം. എന്നാലും രണ്ടുപേര്‍ക്ക് ഈ കുറ്റകൃത്യത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാവില്ല. ഇതിലൊരാള്‍ മലയാറ്റൂര്‍ രാമകൃഷ്ണനും മറ്റൊരാള്‍ അന്നത്തെ സാംസ്കാരിക വകുപ്പിന്റെ ചുമതല കൂടിയുണ്ടായിരുന്ന മന്ത്രി കെ. കരുണാകരനുമാണ്. രാഷ്ട്രീയമായി ഇവര്‍ അന്നൊരു മുന്നണിയിലായിരുന്നു. പൊതുമേഖലയില്‍ സ്റുഡിയോ സ്ഥാപിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയില്‍ ചേലങ്ങാട്ടുണ്ടായിരുന്നു. അന്നു വിഗതകുമാരനെതിരേ രംഗത്തുവന്നത് കെ. കരുണാകരനാണെന്നു രേഖപ്പെടുത്തിയിരിക്കുന്നതു ചേലങ്ങാട്ടാണ്.
മലയാളത്തിലിറങ്ങിയ ആദ്യ സിനിമ വിഗതകുമാരനാണെന്ന വസ്തുത കരുണാകരന്റെ മുന്നിലാണു ചേലങ്ങാട്ട് അവതരിപ്പിച്ചത്. "ഇങ്ങനെയൊരു ചിത്രവുമില്ല, ഡാനിയല്‍ എന്നൊരാളുമില്ലെ''ന്നു പ്രഖ്യാപിച്ചതു കരുണാകരനാണെന്നു ചേലങ്ങാട്ട് വ്യക്തമാക്കിയിട്ടുണ്ട്. മാത്രമല്ല, "ഇങ്ങനെയൊരാള്‍ ജീവിച്ചിരുന്നതിന് എന്താ തെളിവ്? ഇനി ചത്തൊടുങ്ങിയെങ്കില്‍ കുഴിച്ചിട്ടിടത്തുനിന്നു മണ്ണു വാരിക്കൊണ്ടുവാ, അപ്പോള്‍ നോക്കാം'' എന്നാണു കരുണാകരന്റെ നയമെന്നും ചേലങ്ങാട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതൊന്നും കമല്‍ സിനിമയില്‍ ചിത്രീകരിച്ചിട്ടില്ല. മേരിലാന്റ് സ്റുഡിയോ ഉടമയായിരുന്ന പി. സുബ്രഹ്മണ്യത്തിന്റെ വാക്കുകളെങ്കിലും കരുണാകരനു മുഖവിലയ്ക്കെടുത്ത് അന്വേഷണം നടത്താമായിരുന്നു. കരുണാകരന്റെ അനുയായികള്‍ ഉത്തരം പറയേണ്ടതു ചേലങ്ങാട്ടിനോടാണ്. പുസ്തകത്തിന് അവതാരിക എഴുതിയ അടൂര്‍ ഗോപാലകൃഷ്ണന്‍ പോലും രാഷ്ട്രീയ-ജാതീയ ഇടപെടല്‍ തുറന്നുപറയാന്‍ തയ്യാറായിട്ടില്ല. എന്നാല്‍, ചേലങ്ങാട്ടിന്റെ ചരിത്രദൌത്യത്തെ അടൂര്‍ പിന്താങ്ങുകയും ചെയ്യുന്നുണ്ട്.

തിരുവിതാംകൂറില്‍ നടന്ന ജാതിവിരുദ്ധ സമരങ്ങളുടെ ചരിത്രത്തില്‍നിന്നാണു ഡാനിയലിനെയും പി.കെ. റോസിയെയും വിഗതകുമാരനെയും വിലയിരുത്തേണ്ടത്. തെക്കന്‍ തിരുവിതാംകൂറില്‍ നായര്‍-നാടാര്‍ സംഘര്‍ഷത്തിന്റെ കാലമായിരുന്നു. ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തിയ നാടാര്‍ ക്രൈസ്തവരാണു ജനാധിപത്യ അവകാശത്തിനു വേണ്ടിയുള്ള പ്രക്ഷോഭം തുടങ്ങിയത്. മാറുമറയ്ക്കുന്നതിനുള്ള അവകാശം നേടിയെടുത്തത് 50 വര്‍ഷത്തെ കലാപത്തിലൂടെയാണ്. എന്നിട്ടും പൂര്‍ണമായൊരു സ്വാതന്ത്യ്രം ലഭിച്ചില്ല. അയ്യങ്കാളിയുടെ വില്ലുവണ്ടി സഞ്ചരിച്ചത് ഇതേ തെരുവുകളിലൂടെയാണ്. സവര്‍ണ മനോഭാവത്തില്‍ വലിയ വ്യതിയാനമൊന്നും ഉണ്ടാക്കാന്‍ ഇതിനു കഴിഞ്ഞില്ല. ജാതീയമായ അധീശത്വം ജന്മാവകാശമാണെന്ന കാഴ്ചപ്പാട് സവര്‍ണബോധത്തെ ശക്തിപ്പെടുത്തിയിരുന്നു.

ചിന്താരംഗത്തു പുതിയ ആശയങ്ങളുടെ വക്താക്കളാവുമ്പോഴും പാരമ്പര്യബോധത്തെ നിരാകരിക്കാന്‍ ഇവര്‍ക്കു കഴിയുന്നില്ലെന്നതാണു പുതിയ സംവാദങ്ങള്‍ നല്‍കുന്ന തെളിവ്. അക്കാദമിക രംഗത്തും കലാരംഗത്തുമെല്ലാം സവര്‍ണരുടെ പേശീബലം ശക്തമായി നിലനില്‍ക്കുന്നു. കീഴാളസമൂഹങ്ങളുടെ ജനാധിപത്യ അവകാശങ്ങളെപ്പോലും ഇവര്‍ എതിര്‍ക്കുന്നു. എല്ലാം സൃഷ്ടിച്ചതു സവര്‍ണരായിരിക്കണമെന്ന് ഇവര്‍ക്കു നിര്‍ബന്ധമുണ്ട്. കേരള ചരിത്രത്തില്‍ നമ്പൂതിരിക്കും നായര്‍ക്കും മാത്രമേ സ്ഥാനമുള്ളൂ. കല്ലെഴുത്തുകളിലും ചെപ്പേടുകളിലുമെല്ലാം തങ്ങളുടെ ജീവിതമാണ് എഴുതിയിരിക്കുന്നതെന്ന് ഇവര്‍ വാദിച്ചുപോന്നു. നമ്പൂതിരിയും നായരും ചേര്‍ന്നാണു ഭാഷയും സാഹിത്യവും കലകളും സിനിമയും സൃഷ്ടിച്ചതെന്ന ആഢ്യചരിത്രത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമത്തിനിടയിലാണു പി.കെ. റോസി എല്ലാം തകര്‍ത്തത്. കുഴിച്ചുമൂടിയ പ്രേതത്തെ അംഗീകരിക്കാന്‍ ഇന്നത്തെ പുരോഗമന സവര്‍ണ ബുദ്ധിജീവികള്‍ക്കും കഴിയുന്നില്ല.
തിരുവിതാംകൂറില്‍ എട്ടരയോഗവും എട്ടുവീട്ടില്‍പിള്ളമാരുമായിരുന്നു പഴയ അധികാരകേന്ദ്രങ്ങള്‍. ബ്രാഹ്മണയോഗം തീരുമാനിക്കുന്നു, പിള്ളമാര്‍ നടപ്പാക്കുന്നു. ഇതു മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് അവസാനിപ്പിച്ചുവെങ്കിലും ബ്രാഹ്മണസഭയ്ക്കും നായന്മാര്‍ക്കും പ്രാമാണ്യം തുടര്‍ന്നുപോന്നു. മാര്‍ത്താണ്ഡവര്‍മയ്ക്കു ശേഷവും തിരുവിതാംകൂറിലെ നായര്‍ മാടമ്പിത്തത്തിനു വലിയ കുലുക്കമൊന്നും സംഭവിച്ചില്ല. ആധുനിക ജനാധിപത്യത്തിലും കിരീടം നഷ്ടപ്പെടാതെ അവര്‍ നിലനിര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ദേശീയപ്രസ്ഥാനവും കമ്മ്യൂണിസ്റ് പാര്‍ട്ടിയുമെല്ലാം അധികാരത്തിലേക്കുള്ള ഇടനാഴികളില്‍ വച്ച് ഈ നായര്‍ മേധാവിത്വവുമായി സന്ധിചെയ്തിരുന്നു. ഇവിടെ തുറന്നൊരു പോരാട്ടത്തിനു കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവും തയ്യാറായിരുന്നില്ല. ഈ ചരിത്രത്തിലെ ബാന്ധവമാണ് ഇപ്പോഴത്തെ വിവാദത്തിലൂടെ പുറത്തുവന്നിരിക്കുന്നത്.

ജെ.സി. ഡാനിയല്‍ വിഗതകുമാരന്‍ സിനിമ നിര്‍മിക്കുന്നതു 1928ലും പ്രദര്‍ശിപ്പിക്കുന്നത് 1930ലുമാണ്. അയ്യങ്കാളിയുടെ പ്രസ്ഥാനം അന്നുണ്െടങ്കിലും തിരുവനന്തപുരം നഗരത്തില്‍ നടന്ന ഇത്തരമൊരു സംഭവം അയ്യങ്കാളിയോ പുലയരോ അറിഞ്ഞതായി തെളിവില്ല. നാടാര്‍മാരും ഡാനിയല്‍ നേരിട്ട പ്രതിസന്ധിയെ മുറിച്ചുകടക്കാന്‍ ശ്രമിച്ചതായി അറിവില്ല. സിനിമയിലേക്കു ഡാനിയല്‍ കടക്കുന്ന കാലത്തു സിനിമയുടെ സാധ്യത നായന്മാര്‍ക്ക് അറിവുണ്ടായിരിക്കാനും സാധ്യതയില്ല. കലാകാരന്മാര്‍ നടത്തുന്ന കലാപങ്ങള്‍ പലപ്പോഴും പുറംലോകം തിരിച്ചറിയുന്നതു നൂറ്റാണ്ടുകള്‍ക്കു ശേഷമായിരിക്കും.
മലയാളസാഹിത്യത്തെ പൊതുവില്‍ സ്വാധീനിച്ചതു നമ്പൂതിരി സൌന്ദര്യശാസ്ത്രമാണ്. ഈ പാരമ്പര്യത്തെ ഭാവരൂപങ്ങളില്‍ മലയാളസാഹിത്യം പിന്‍പറ്റുന്നുണ്ട്. ഇതു സാഹിത്യപരമായ വിഷയമാണെങ്കിലും എഴുത്തുകാര്‍ തമ്മിലുള്ള ബന്ധങ്ങളില്‍ ജാതി ഒരു ഘടകമായി നില്‍ക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. മലയാറ്റൂരും കരുണാകരനുമൊക്കെ ഇതേ ചിന്ത പിന്തുടര്‍ന്നിരുന്നുവെന്നു പറയുന്നതില്‍ ആര്‍ക്കാണു തെറ്റുപറയാന്‍ കഴിയുക? ഇന്ത്യന്‍ രാഷ്ട്രപതി പദവിയലേക്ക് വരെ ഉയര്‍ന്ന കെ.ആര്‍. നാരായണനോടു കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം കാണിച്ച ജാതിവിരുദ്ധത മലയാളികള്‍ക്ക് അറിവുള്ളതാണ്.
മുഖ്യധാരാ സാഹിത്യനിരൂപകരില്‍ പലരും 'ദലിത് സാഹിത്യം' എന്നൊരു വിഭാഗത്തെത്തന്നെ അംഗീകരിച്ചിട്ടില്ല. ദലിത് എഴുത്തുകാരുടെ രചനകളെ ആദ്യകാല പ്രസിദ്ധീകരണങ്ങളില്‍നിന്ന്അകറ്റിനിര്‍ത്തിയിരുന്നു. സിനിമ പ്രദര്‍ശിപ്പിച്ചു ലാഭം ലഭിക്കണമെങ്കില്‍ സവര്‍ണ സൌന്ദര്യസങ്കല്‍പ്പങ്ങളെ തൃപ്തിപ്പെടുത്തണം. ദലിത് സമൂഹത്തെ പോലും ഈ ബോധം സ്വാധീനിച്ചിട്ടുണ്ട്. ബാലചന്ദ്രന്‍ ചുള്ളിക്കാട് രാഘവന്‍ അത്തോളിയുടെയും നാരായന്റെയും രചനകളെക്കുറിച്ചു പറയുമ്പോള്‍ ഇതു നിഴലിക്കുന്നുണ്ട്.




റോസിയെ തേടിയിറങ്ങിയ കുന്നുകുഴി മണിച്ചേട്ടന്‍
ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ കേരളത്തിനു സിനിമാരംഗത്തു സുപരിചിതനാണ്. അദ്ദേഹം സര്‍ക്കാരിനു മേല്‍ വിമര്‍ശനം ഉന്നയിക്കാന്‍ കഴിയുംവിധം വളര്‍ന്നിരുന്നു. ഇതില്‍നിന്നൊക്കെ വ്യത്യസ്തമാണു കുന്നുകുഴി മണിയുടെ അനുഭവലോകം. കേരളത്തിലെ ദലിത് ചിന്തകര്‍ വേണ്ടവിധം ഇദ്ദേഹത്തെ പരിഗണിച്ചിട്ടില്ല. കാരണം, അക്കാദമിക ലോകത്തിനുള്ളിലേക്ക് ഇദ്ദേഹം പ്രവേശിച്ചിട്ടില്ല. ചരിത്രാന്വേഷണത്തിന്റെ സിദ്ധാന്തങ്ങളിലൊന്നും ഇദ്ദേഹത്തിനു പിടിപാടില്ല. എന്നാല്‍, അയ്യങ്കാളിയെക്കുറിച്ചും പുലയരെക്കുറിച്ചും വായ്മൊഴിയായി കിട്ടിയ അറിവുകളുടെ പുതിയൊരു ചരിത്രം ഇദ്ദേഹത്തിന്റെ തലച്ചോറിലുണ്ട്. ഡി.സി. ബുക്സ് അയ്യങ്കാളി എന്ന പുസ്തകം പ്രസിദ്ധീകരിക്കാന്‍ പോവുകയാണ്. ചേലങ്ങാടന്‍ ഡാനിയലിന്റെ ചരിത്രം അന്വേഷിച്ചപ്പോള്‍ സമാന്തരമായി റോസിയുടെ ചരിത്രവേരുകള്‍ തേടിയിറങ്ങിയ ചരിത്രാന്വേഷകനാണു മണി.

ജനയുഗം പത്രാധിപരായിരുന്ന കാമ്പിശ്ശേരി കരുണാകരനാണ് ഒരിക്കല്‍ മണിച്ചേട്ടനോടു "മലയാളത്തിലെ ആദ്യത്തെ നടി പുലയിയായൊരു പുല്ലുവെട്ടുകാരിയായിരുന്നെന്നു'' പറഞ്ഞത്. ഒരുപക്ഷേ, പുലയനായ മണിക്ക് ഇത്തരത്തിലൊരു അന്വേഷണം സാധ്യമാണെന്നു കാമ്പിശ്ശേരിക്കു മനസ്സിലായിരിക്കണം. മണിച്ചേട്ടന്റെ അന്വേഷണത്തില്‍ ആദ്യം യാതൊന്നും തെളിഞ്ഞില്ല. ഊരും പേരുമറിയാത്ത സ്ത്രീയെക്കുറിച്ച് എന്തറിയാന്‍!

മണിച്ചേട്ടനു ചേലങ്ങാട്ടുമായി ഫോണിലൂടെ മാത്രമേ ബന്ധമുള്ളൂ. നേരിട്ടു കണ്ടിരുന്നില്ല. 1970ല്‍ എന്‍.എന്‍. പിള്ളയുടെ നാടക സെമിനാര്‍ നടന്നു. 'ആദ്യത്തെ നായിക പുല്ലുവെട്ടുകാരി' എന്ന ലേഖനം ജനയുഗത്തില്‍ 1970ല്‍ വന്നു. 1971 ഒക്ടോബറില്‍ ജെ.സി. ഡാനിയലിന്റെ വീട്ടില്‍ പോയി. ചിത്രം 1928 നവംബര്‍ 7നു മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തുവെന്നു പറഞ്ഞു.

റോസിയുടെ വീട് നന്ദന്‍കോട് ആമത്തറ വയലിന്റെ കരയിലായിരുന്നുവെന്നു തിരിച്ചറിഞ്ഞു. 1928ല്‍ നടന്ന സംഭവത്തെപ്പറ്റി പലര്‍ക്കും നേരിയ ഓര്‍മയുണ്ട്. അതിനപ്പുറത്തേക്കു കടക്കാനായില്ല. ചേരമര്‍ സംഘത്തിന്റെ കാക്കാരശി നാടകത്തില്‍ കാക്കാത്തിയായി അഭിനയിച്ച നടിയാണു റോസിയെന്ന് ഇവിടെയുള്ള പുലയര്‍ക്കറിയാം. കാക്കാരശി അക്കാലത്തെ കലാരൂപങ്ങളിലൊന്നായിരുന്നു.കാക്കാരശിയിലെ റോസിയുടെ അഭിനയമികവു കണ്ടു തമിഴ് നാടകസംഘങ്ങള്‍ ഇവരെ അഭിനയിക്കാന്‍ വിളിച്ചു. ഇവര്‍ തമ്മില്‍ പൊരിഞ്ഞ അടിയും നടന്നു. അക്കാലത്ത് ഒരു സ്ത്രീയെ നടിയായി കിട്ടുക പ്രയാസമാണ്. റോസിയെ സ്വന്തമാക്കാന്‍ തമിഴ് നാടകസംഘങ്ങള്‍ തമ്മില്‍ മല്‍സരം നടന്നുവെന്നു പലരും പറഞ്ഞു. അന്നു പ്രായമുള്ള ആളുകള്‍ക്കു റോസിയുടെ അഭിനയജീവിതത്തെക്കുറിച്ച് ഇത്രയും കാര്യങ്ങള്‍ മാത്രമേ അറിയൂ.

പുലയരായ പേയാട് കോലപ്പന്റെയും കാവല്ലൂര്‍ കുഞ്ഞിയുടെയും മകളായിരുന്നു രാജമ്മയെന്ന റോസി. ഡാനിയല്‍ നല്‍കിയ പേരാണു റോസി. ഇക്കാലത്തു തിരുവിതാംകൂറില്‍ പുലയരെ ക്രിസ്തുമതത്തിലേക്കു പരിവര്‍ത്തനം നടത്തുന്ന മിഷനറിമാരുടെ പ്രവര്‍ത്തനം ശക്തമായിരുന്നു. അയ്യങ്കാളി സ്കൂള്‍ പ്രവേശനത്തിനായി സമരം നടത്തി പുലയരുടെ അവകാശം തത്ത്വത്തില്‍ നേടിയെടുത്തെങ്കിലും പലയിടങ്ങളിലും ഇത് അനുവദിച്ചിരുന്നില്ല. ഇതുകൊണ്ടായിരിക്കാം മകളെ സ്കൂളില്‍ ചേര്‍ക്കാനായി കോലപ്പന്‍ പുലയ ക്രിസ്ത്യാനിയായി പൌലോസെന്ന പേരും സ്വീകരിച്ചു. അദ്ദേഹം പള്ളിയിലെ വികാരിയച്ചന്റെ പാചകക്കാരനായി പണിയെടുത്തു. കുടുംബത്തില്‍ കോലപ്പന്‍ മാത്രമേ മതപരിവര്‍ത്തനം നടത്തിയുള്ളൂ. റോസി എല്‍.എസ്. സ്കൂളില്‍ രണ്ടാം ക്ളാസ് വരെ പഠിച്ചു. അമ്മ ഇളയ കുട്ടിയെ പ്രസവിച്ചപ്പോള്‍ വീട്ടില്‍ കുട്ടിയെ നോക്കാന്‍ നിയോഗിച്ചു. ഇതോടെ വിദ്യാഭ്യാസവും മുടങ്ങി. ഇത് അന്നത്തെ കാലത്തു ദലിത് കുടുംബത്തിലെ സാധാരണ രീതിയാണ്. വിദ്യാഭ്യാസത്തെ ഗൌരവപൂര്‍വം ഈ സമൂഹം കണ്ടിരുന്നില്ല. സാഹചര്യവും അതിനനുകൂലമായിരുന്നില്ല.

തമിഴ് നാടകസംഘങ്ങള്‍ തമ്മില്‍ അടി നടന്നതിനെത്തുടര്‍ന്നാണു താമസം മാറിയതെന്നു പറയുന്ന റോസിയുടെ കുടുംബം പിന്നീട് തൈക്കാട് ആശുപത്രിക്കു സമീപം പുറമ്പോക്കുഭൂമിയില്‍ വീടു വച്ചു. ഇവിടെ അടുത്താണു ജോണ്‍സണ്‍ താമസിച്ചിരുന്നത്. 1926ല്‍ സ്ഥലം വിറ്റു വന്ന ഡാനിയല്‍ സ്റ്റുഡിയോ തുടങ്ങിയതു പട്ടത്തായിരുന്നു. സിനിമയില്‍ സ്ത്രീവേഷം അഭിനയിക്കാന്‍ നടികളെ കിട്ടാനില്ല. പരസ്യം നല്‍കിയിട്ടും ആരും വന്നില്ല. ആംഗ്ളോ-ഇന്ത്യന്‍ നടിയായ ലാസയെ കിട്ടി. ഇവര്‍ പേട്ട റെയില്‍വേ സ്റേഷനില്‍ വന്നിറങ്ങി. തിരുവിതാംകൂര്‍ കൊട്ടാരത്തില്‍ താമസിക്കണം, സഞ്ചരിക്കാന്‍ കാറു വേണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു. കാര്യങ്ങള്‍ അവതാളത്തിലായി. അഡ്വാന്‍സ് നല്‍കിയ 5000 രൂപ പോലും മടക്കിവാങ്ങാതെ അവരെ തിരിച്ചയച്ചു. (തിരുവിതാംകൂറില്‍ പട്ടം സേട്ടിനും തിരുവിതാംകൂര്‍ രാജാവിനും മാത്രമേ കാറുണ്ടായിരുന്നുള്ളൂ).

കാക്കാരശി നാടകത്തില്‍ അഭിനയിച്ച സ്ത്രീയുണ്െടന്ന് അറിഞ്ഞ ജോണ്‍സണ്‍ ഇതിനിടയിലാണു റോസിയുടെ കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്. നടിക്ക് ദിനംപ്രതി അഞ്ചു രൂപ. പത്തു ദിവസത്തേക്കു 50 രൂപ നല്‍കി. മുണ്ടും നേര്യതും നല്‍കി. 1928 മേയില്‍ പടം പൂര്‍ത്തീകരിച്ചു. അങ്ങനെ സെക്രട്ടേറിയറ്റിനു സമീപമുള്ള പുളിമൂട്ടില്‍ പുല്ലറുത്തുവിറ്റിരുന്ന പുലയി സിനിമാനടിയായി. 1928ല്‍ നവംബര്‍ ഏഴിന് ഉദ്ഘാടനം നടത്തി. റോസി സിനിമ കണ്ടിട്ടുണ്േടാ എന്നറിയില്ല. ചിത്രം റിലീസ് ചെയ്യുമ്പോള്‍ പുലയി ആയതിനാല്‍ നോട്ടീസില്‍ ഇവരുടെ പേരില്ല. അന്നു തിരുവനന്തപുരത്തു സ്ഥിരം തിയേറ്ററില്ല. കാപിറ്റോള്‍ തിയേറ്റര്‍ ആണ്. നവംബര്‍ ഏഴിന് മള്ളൂര്‍ ഗോവിന്ദപ്പിള്ള ഉദ്ഘാടനം ചെയ്തു. തിയേറ്ററിലെ സ്ക്രീന്‍ സവര്‍ണര്‍ എറിഞ്ഞുതകര്‍ത്തു. ഡാനിയല്‍ ഇറങ്ങിയോടി അടുത്ത വീട്ടില്‍ അഭയം തേടി. ഇതോടെ റോസിയുടെ വീടിനു രണ്ടു പോലിസുകാരെ കാവല്‍ നിര്‍ത്തിയെന്നു പറയുന്നു.

റോസിയായിരുന്നു സവര്‍ണരുടെ മുഖ്യ ശത്രു. ദലിത് സ്ത്രീ സവര്‍ണ സ്ത്രീയായി അഭിനയിച്ചുവെന്നതു മഹാപാതകമായി സവര്‍ണര്‍ കണ്ടു. മൂന്നാം ദിവസം നവംബര്‍ 10നോ മറ്റോ രാത്രി റോസിയുടെ വീട് സവര്‍ണര്‍ കത്തിച്ചു. ജീവന്‍ രക്ഷിക്കാനായി കരമന പാലം വരെയാണു രാത്രി ഇവരോടിയത്.

കരമന എത്തിയപ്പോള്‍ തിരുവനന്തപുരത്തേക്കു വന്നൊരു ലോറിക്കു മുമ്പില്‍ രണ്ടു കൈയുമുയര്‍ത്തി അഭയാര്‍ഥിയെപ്പോലെ നിന്നു. ഡ്രൈവര്‍ കേശവപിള്ള വണ്ടി നിര്‍ത്തി കയറ്റിക്കൊണ്ടുപോയി. പയനിയര്‍ കമ്പനിയുടെ ലോറിയായിരുന്നു അത്. പിന്നീട് കേശവപിള്ള ഇവരെ വിവാഹം കഴിച്ചു. ഇതോടെ അദ്ദേഹം വീട്ടില്‍നിന്നു പുറത്തായി. പിന്നീട് 1970ലാണു കേശവപിള്ള റോസിയുടെ ബന്ധുക്കളെ തേടി തിരുവനന്തപുരത്തു വരുന്നത്. ഓട്ടുപുര തെരുവില്‍ വീട് വാടകയ്ക്കെടുത്തു താമസിച്ചു.

റോസി തമിഴ്നാട്ടിലെ ബനിയന്‍ കമ്പനിയിലും നെയ്ത്തുശാലയിലും ജോലി ചെയ്തിരുന്നു. രാജമ്മാള്‍ എന്നായിരുന്നു പിന്നീടുള്ള പേര്. തമിഴ്ചേലയൊക്കെ ചുറ്റിയാണ് അവിടെ താമസിച്ചിരുന്നത്. അഞ്ചു മക്കളില്‍ മൂന്നുപേരും മരിച്ചു. പത്മ മധുരയിലാണ്. ഈ പ്രശ്നങ്ങള്‍ കാരണം ഭാര്യയുടെ നാട്ടിലാണു താമസിക്കുന്നത്. ഡാനിയല്‍ മരിക്കുമ്പോള്‍ ഈ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 2001നു ശേഷമാണു വിവരങ്ങള്‍ പുറത്തുവന്നുതുടങ്ങിയത്.

2003ല്‍ 'റോസി സാംസ്കാരികവേദി' എന്ന സംഘടന ഉണ്ടാക്കിയതോടെ ട്രിവാന്‍ഡ്രം ഹോട്ടലില്‍ അനുസ്മരണത്തിനു ബന്ധുവായ കാവല്ലൂര്‍ കൃഷ്ണനെത്തിയപ്പോഴാണു ചരിത്രമാകെ മാറിയത്. 1975ല്‍ കാവല്ലൂര്‍ കൃഷ്ണന്റെ കല്യാണത്തിനും റോസി എത്തിയിരുന്നു. സിനിമയില്‍ അഭിനയിച്ച വിവരം അപ്പോഴും ആരോടും പറഞ്ഞില്ല. 1987ലാണു റോസി മരിച്ചത്. 1997ല്‍ കേശവപിള്ളയും മരിച്ചു. ലോറിഡ്രൈവര്‍ പാളയത്തു വന്നപ്പോള്‍ ബന്ധുക്കളെ തേടി. അങ്ങനെയാണു കാവല്ലൂരിലെത്തിയത്. ഇളയ സഹോദരന്‍ ജീവിച്ചിരിപ്പുണ്ട്. ഗോവിന്ദന്‍ പേയാട് ചന്തമുക്കിനു സമീപമാണ്. സംസാരിക്കാന്‍ ബുദ്ധിമുട്ടാണ്. റോസി നാടകത്തില്‍ അഭിനയിക്കാന്‍ പോയ കാര്യം മാത്രമേ അദ്ദേഹത്തിന് അറിയൂ. സരോജിനി, റോസമ്മ എന്നിങ്ങനെ രണ്ടു സഹോദരിമാരും ഉണ്ടായിരുന്നു.

റോസി ജീവന്‍ രക്ഷിക്കാനായി ഓടി. അതു ജീവിതത്തിന്റെ മറുകര തേടിയുള്ള ഓട്ടമായിരുന്നു. പിന്നെ 1970 വരെ റോസി എവിടെയുണ്െടന്നു ബന്ധുക്കള്‍ക്കുപോലും അറിയില്ലായിരുന്നു. ഇതൊരു ജീവിതമാണ്. കഥയല്ലെന്ന് ഓര്‍ക്കണം. സിനിമയില്‍ അഭിനയിച്ച വിവരം ആരോടും പറഞ്ഞിരുന്നില്ല. മക്കളോടുപോലും പറഞ്ഞിട്ടില്ല. റോസിയുടെ ഫോട്ടോ പാളയം ശിവാനന്ദ സ്റുഡിയോയില്‍ വച്ചിരുന്നു. ഇതു റോസിയുടെ പടമാണെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. ചേലങ്ങാടന്റെ ഗ്രന്ഥശേഖരത്തില്‍നിന്നു റോസിയുടെ ഫോട്ടോ കണ്െടത്തിയതു മണിച്ചേട്ടനാണ്.

ബോംബെയിലും മദ്രാസിലുമൊക്കെ സ്ത്രീകള്‍ സിനിമാഭിനയം ആരംഭിച്ചുകഴിഞ്ഞിരുന്നുവെങ്കിലും നമ്മുടെ നാട്ടില്‍ പകല്‍മാന്യന്മാരും സദാചാരസൂക്ഷിപ്പുകാരും സിനിമയിലഭിനയിച്ചുവെന്ന അക്ഷന്തവ്യമായ കുറ്റത്തിനു റോസിയെന്ന പാവം സ്ത്രീക്കും അവര്‍ അഭിനയിച്ച സിനിമയ്ക്കും ഭ്രഷ്ടു കല്‍പ്പിച്ചു തുരത്തുകയായിരുന്നുവെന്ന് തുറന്നെഴുതിയ അടൂര്‍ ഗോപാലകൃഷ്ണനും പിന്നീടുണ്ടായ തിരസ്കാരത്തെക്കുറിച്ചു നിശ്ശബ്ദത പാലിക്കുകയാണ്.

0 comments:

Post a Comment